രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി; ഗുജറാത്തിലെ രണ്ടു സീറ്റും ബിജെപിക്ക് 

തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതി തള്ളി
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി; ഗുജറാത്തിലെ രണ്ടു സീറ്റും ബിജെപിക്ക് 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുള്ള രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് വ്യത്യസ്ത തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി. തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതോടെ ഒഴിവു വരുന്ന രണ്ടു സീറ്റും ബിജെപിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പായി.

തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കു മുന്നിലുള്ള വഴി തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കുക മാത്രമാണെന്നും തെരഞ്ഞെടുപ്പിനു  ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി അറിയിച്ചു. 

അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത്. 2023 ഓഗസ്റ്റിലാണ് ഇരുവരുടെയും കാലാവധി അവസാനിക്കുന്നത്. അതിനു മുമ്പ് സ്ഥാനം ഒഴിയുന്നതിനാല്‍ ഉപതെരഞ്ഞൈടുപ്പായേ പരിഗണിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഓരോന്നും വ്യത്യസ്ത തെരഞ്ഞെടുപ്പുകളായാണ് പരിഗണിക്കുന്നതെന്നും കമ്മിഷന്‍ വിശദീകരിച്ചു.

ഒഴിവു വരുന്ന സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ നിയമസഭയിലെ കക്ഷിനില വച്ച് ഒരു സീറ്റ് കോണ്‍ഗ്രസിനു ജയിക്കാനാവും. വ്യത്യസ്ത തെരഞ്ഞെടുപ്പായാല്‍ രണ്ടു സീറ്റും ബിജെപിക്കു തന്നെയാണ് ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com