ലോക്‌സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച പശ്ചിമബംഗാളില്‍ നിന്നുള്ള എംപി മഹുവ മോയിത്രയാണ് സാമൂഹ്യ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം. ഭരണകക്ഷി എംപിമാരുടെ ബഹളത്തിനിടയില്‍ പത്തുമിനിറ്റ് നീളമുള്ള പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ ശക്തമായ ഭാഷയിലാണ് മഹുവ വിമര്‍ശിച്ചിരിക്കുന്നത്. മഹുവയുടെ പാര്‍ലമെന്റിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയാണ്.
സര്‍ക്കാരിന്റെ വലിയ ഭൂരിപക്ഷത്തെ അംഗീകരിക്കുന്നുവെന്നും അതിലുമുപരി പ്രധാനപ്പെട്ടത് വിയോജിപ്പാണെന്നും പറഞ്ഞാണ് അവര്‍ മോദി സര്‍ക്കാരിനെതിരായ ആക്രമണം ആരംഭിച്ചത്. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. അതില്‍ ആദ്യത്തേത്, ബിജെപിയുടെ അമിതമായ ദേശീയതാവാദമാണ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്- അവര്‍ പറഞ്ഞു.
മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചു മാത്രമാണ് മോദിസര്‍ക്കാര്‍ ദേശീയ പൗരത്വപ്പട്ടികയും പൗരത്വബില്ലും അടക്കമുള്ളവ കൊണ്ടുവന്നത്. രാജ്യം കീറിമുറിക്കപ്പെട്ടുകഴിഞ്ഞു. പൗരന്മാരെ വീടുകളില്‍ നിന്നു പുറത്താക്കി, അവരെ അനധികൃത കുടിയേറ്റക്കാരെന്നു വിളിക്കുന്നു. 50 വര്‍ഷമായി രാജ്യത്തു ജീവിക്കുന്നവര്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ ഒരു കഷ്ണം പേപ്പര്‍ കാണിക്കേണ്ട അവസ്ഥയിലാണ്. കോളജില്‍ നിന്ന് ബിരുദം നേടിയവരാണെന്നു തെളിയിക്കാന്‍ വേണ്ടി ഡിഗ്രി കാണിക്കാത്ത മന്ത്രിമാരുള്ള രാജ്യത്താണ് ജനങ്ങള്‍ ഇതു ചെയ്യേണ്ടിവരുന്നത്.- മഹുവ പറഞ്ഞു.
ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എംപിമാരെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്‌നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും മഹുവ പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയ മഹുവ, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങള്‍ നാലുമടങ്ങ് കൂടിയെന്നും പറഞ്ഞു. 2017ല്‍ രാജസ്ഥാനില്‍ പെഹ്‌ലു ഖാന്റെയും കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയുടെയും കൊലകള്‍ അതിനുദാഹരണങ്ങളായി മഹുവ ചൂണ്ടിക്കാട്ടി. ഈ പട്ടിക അവസാനിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരാളാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യത്തിനുവേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ കാണിക്കട്ടെ. 120ഓളം പേരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ്.
കര്‍ഷകപ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും ഊന്നിയല്ല തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും വാട്‌സാപ്പില്‍ വരുന്ന വ്യാജവാര്‍ത്തകളിലാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ നുണ ആവര്‍ത്തിച്ചുപറഞ്ഞ് അതു സത്യമാക്കുന്നുവെന്നും ഗീബല്‍സിയന്‍ സിദ്ധാന്തത്തോട് ഉപമിച്ച് മഹുവ പറഞ്ഞു.
കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബിജെപി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു അജ്ഞാതനായ ശത്രുവുണ്ടെന്നു പറഞ്ഞ് ദേശീയ സുരക്ഷയുടെ പേരില്‍ ഉപദ്രവിക്കുന്നതാണ് നാലാമത്തെ പ്രശ്‌നം. സൈനികനേട്ടങ്ങള്‍ പോലും ചിലപ്പോള്‍ ഒരാളിലേക്കു ചുരുങ്ങുന്നുവെന്ന് മോദിയെ ലക്ഷ്യംവെച്ച് അവര്‍ പറഞ്ഞു. അതേസമയം ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തില്‍ 106 മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും മതവും തമ്മില്‍ കൂടി പിണഞ്ഞു കിടക്കുകയാണെന്നാണ് അഞ്ചാമത്തെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ നിലനില്‍ക്കുന്ന 80 ഏക്കറിനേക്കാള്‍ രാമജന്മഭൂമിയുടെ 2.77 ഏക്കറിലാണ് പാര്‍ലമെന്റംഗങ്ങളുടെ ആശങ്കയെന്ന് അവര്‍ പരിഹസിച്ചു.
ബുദ്ധീജിവികളോടും കലയോടുമുള്ള വെറുപ്പാണ് ആറാമത്തെ പ്രശ്‌നം. വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നത് വര്‍ധിച്ചു. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഫണ്ട് കുറച്ചു. ഇന്ത്യയെ കറുത്തകാലത്തേക്കു തള്ളിവിടുകയാണ്. സെക്കന്‍ഡറി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കൃത്രിമം കാണിക്കുന്നു. ചോദ്യംചോദിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
ഇലക്ടറല്‍ സംവിധാനത്തില്‍നിന്ന് സ്വാതന്ത്ര്യം ചോര്‍ന്നുപോയതാണ് ഫാസിസത്തിന്റെ അവസാനസൂചകമാണ്. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുന്‍പ് ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
എന്നാല്‍ തെരഞ്ഞെടുപ്പിന് ചെലവാക്കിയ 60000 കോടിയില്‍ 27000 കോടിയും ചെലവാക്കിയ ബിജെപിക്കെതിരേ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല.
താനീ പറഞ്ഞതെല്ലാം യുഎസിലെ ഹോളോകോസ്റ്റ് സ്മാരകത്തില്‍ പതിപ്പിച്ചിരുന്ന ഫാസിസത്തിന്റെ ഏഴ് സൂചകങ്ങളുമായി സാമ്യമുള്ളതാണെന്നും അവര്‍ പറഞ്ഞു.
'സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..'- എന്ന കവിതാവരികള്‍ ചൊല്ലിയാണ് അവര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ