അമൃത്സർ: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാൻ അട്ടാരി-വാഗ അതിര്‍ത്തിയിൽ തടിച്ചു കൂടിയിരിക്കുന്നത് വൻ ജനാവലി. ഇന്ന് രാവിലെ ആറ് മണിയോടെ വാഗാ–അട്ടാരി ചെക് പോസ്റ്റിലേക്ക് ആളുകള്‍ എത്തിതുടങ്ങിയിരുന്നു. ഒന്‍പത് മണി ആയപ്പോഴേയ്ക്കും ഇന്ത്യയുടെ വീര സൈനികനെ വരവേൽക്കാനെത്തിയവരെക്കൊണ്ട് അട്ടാരി അതിർത്തിയും പരിസരവും നിറഞ്ഞു.
രാജ്യത്തിന്റെ ഹീറോയെ സ്വീകരിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് പ്രൗഢമായ സ്വീകരണം തന്നെ നല്‍കുമെന്നുമാണ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വാക്കുകൾ. പാക്കിസ്ഥാന്‍ പിടിയിലായതിന് ശേഷവം അഭിനന്ദന്‍ കാണിച്ച ധീരതയെ പ്രകീർത്തിച്ചാണ് ഓരോ ആളുകളും ഇവിടേക്കെത്തുന്നത്.
അഭിനന്ദന്റെ മാതാപിതാക്കളും മകനെ സ്വീകരിക്കാനായി ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അതിർത്തിയിലെത്തും. ഇന്നലെ രാത്രി വിമാനമാർഗ്ഗം അട്ടാരി-വാഗ അതിര്‍ത്തിയിലേക്ക് തിരിച്ച അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയെയും കരഘോഷങ്ങളോടെയാണ് സഹയാത്രികരെല്ലാം എതിരേറ്റത്.
മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ റെഡ്ക്രോസിന് പാക് സൈന്യം കൈമാറും. അവിടെ വെച്ച് റെഡ്ക്രോസ് വൈദ്യപരിശോധനകൾ നടത്തും. ഇതിനുശേഷമാകും അട്ടാരിയിലേക്ക് കൊണ്ടുവരിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ