പൈലറ്റ് അഭിനന്ദനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറും ; കൈമാറ്റം വാഗ അതിര്‍ത്തിയില്‍ ഉച്ചയ്ക്ക് , സ്വീകരിക്കാൻ പ്രതിരോധമന്ത്രി എത്തിയേക്കും

അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം  വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു
പൈലറ്റ് അഭിനന്ദനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറും ; കൈമാറ്റം വാഗ അതിര്‍ത്തിയില്‍ ഉച്ചയ്ക്ക് , സ്വീകരിക്കാൻ പ്രതിരോധമന്ത്രി എത്തിയേക്കും

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. ഉച്ചയോടെ വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുക. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന.  

ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ റെഡ്ക്രോസിന് പാക് സൈന്യം കൈമാറും. അവിടെ വെച്ച് റെഡ്ക്രോസ്  വൈദ്യപരിശോധനകൾ നടത്തും. ഇതിനുശേഷമാകും വാ​ഗയിലേക്ക് കൊണ്ടുവരിക. അഭിനന്ദനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബവും എത്തിയിട്ടുണ്ട്. വൈമാനികനെ സ്വീകരിക്കാൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദവും പാകിസ്ഥാനു മേല്‍ ഉണ്ടായിരുന്നു. 

നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം  വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാല്‍ കൈമാറാം എന്നായിരുന്നു ഇന്നലെ രാവിലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചത്. എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യയും നിലപാട് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com