ശരിയത് നിയമം അനുവദിക്കുന്നില്ല; വന്ദേ മാതരം ആലപിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് എംഎല്‍എ, വിവാദം

വന്ദേ മാതരം പാടാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടി വിവാദത്തില്‍
ശരിയത് നിയമം അനുവദിക്കുന്നില്ല; വന്ദേ മാതരം ആലപിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് എംഎല്‍എ, വിവാദം


ഭോപ്പാല്‍:. വന്ദേ മാതരം പാടാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടി വിവാദത്തില്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ എംഎല്‍എ ആരിഫ് മസൂദാണ് മതനിയമങ്ങള്‍ക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടി വന്ദേമാതരം ആലപിക്കാന്‍ വിസമ്മതിച്ചത്. 

ഇസ്‌ലാമിക ശരിയത്ത് നിയമത്തിന്റെ ലംഘനമാണ് ഇതെന്നാണ് ആരിഫിന്റെ വാദം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു എംഎല്‍എ
വന്ദേമാതരം പാടന്‍ വിസമ്മതിച്ചത്. 

പരിപാടിയില്‍ ഉണ്ടായിരുന്ന സ്പീക്കര്‍ രമേശ് സക്‌സേന, പ്രസംഗത്തിന് ശേഷം എല്ലാവരും വന്ദേമാതരം ആലപിക്കാനും 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാനും ആവശ്യപ്പെടുകയുണ്ടായി. പിന്നീട് പ്രസംഗിക്കാന്‍ എഴുന്നേറ്റ മസൂദ്, വന്ദേ മാതരം ആലപിക്കില്ലെന്നും ശരിയത്ത് നിയമം അത് അനുവദിക്കുന്നില്ലെന്നും പറഞ്ഞു. 

വന്ദേ മാതരം മുഴക്കി രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടിവരുന്ന ആഅവസ്ഥയോട് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാനെന്തിന് വന്ദേ മാതരം പാടണം? ഞാന്‍ പിന്തുടരുന്ന ശരിയത്ത് നിയമത്തില്‍ അത് അനുവദിക്കുന്നില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറാണ്. അതിര്‍ത്തിയില്‍ പോകാന്‍ തയ്യാറാണ്. പക്ഷേ വന്ദേ മാതരം പാടാനായി അവര്‍ നിര്‍ബന്ധിക്കുകയാണ'്- മസൂദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ പ്രസംഗത്തിന് ശേഷം താന്‍ വേദിവിട്ടുവെന്നും മസൂദ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം എന്നും മുന്‍ ബിജെപി നേതാവ് കൂടിയായ സ്പീക്കര്‍ സക്‌സേന പറഞ്ഞു. 

കോണ്‍ഗ്രസ് വന്ദേ മാതരം ആലപിക്കുന്നത് തുടരുമെന്നും മസൂദിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com