ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാൻ രാജ്യത്ത് തിരികെയെത്തിയതിൽ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അദ്ദേഹം തിരികെ എത്തുംവരെ ആശങ്കയുണ്ടായിരുന്നുവെന്നും ഗംഭീർ ട്വീറ്റിൽ പറഞ്ഞു.
'അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് ' - ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ഇന്ത്യയിലെത്തിയ അഭിനന്ദൻ വർത്തമാനെ സ്വാഗതം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. അഭിനന്ദനാണ് യഥാര്‍ത്ഥ നായകനെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു. നിന്റെ ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നു. ജയ്ഹിന്ദ്. ഇന്ത്യന്‍ നായകന്‍ ട്വിറ്ററില്‍ കുറിച്ചു.
മണിക്കൂറുകൽ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം രാത്രി 9.22 ഓടെയാണ് ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർത്തമാനെ പാക് സേന ഇന്ത്യയ്ക്ക് കൈമാറിയത്. എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അഭിനന്ദനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. ആര്‍പ്പുവിളികളും ജയ് ഹിന്ദ് വിളികളോടെയുമാണ് വാഗ അതിർത്തിയിൽ മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ജനാവലി വീരനായകനെ വരവേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ