മസൂദ് അസറിന്റെ രണ്ടു വൃക്കകളും തകരാറില്‍; ഡയാലിസിസ്പാക് സൈനിക ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസര്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍
മസൂദ് അസറിന്റെ രണ്ടു വൃക്കകളും തകരാറില്‍; ഡയാലിസിസ്പാക് സൈനിക ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലുള്ള ജയ്ഷ്- ഇ ഭീകരന്‍ മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറിലെന്ന് റിപ്പോര്‍ട്ട്. റാവല്‍ പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസര്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  അസര്‍ പാകിസ്ഥാനിലുണ്ടെന്നും രോഗബാധിതനായി അവശനിലയില്‍ കഴിയുകയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മസൂദ് അസര്‍ വൃക്കരോഗിയെന്നും സൈനിക ആശുപത്രിയില്‍ ഡയാലിസിസ് നടത്തുകയാണെന്നും പാക് സേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാക് ആര്‍മിയുടെ ആസ്ഥാനമായ റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ കൃത്യമായി അസര്‍ ഡയാലിസിസിന് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇന്ത്യ തിരയുന്ന ജയ്ഷ്- ഇ സ്ഥാപകന്‍ രാജ്യത്തുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചത്. പുറത്തിറങ്ങാന്‍ പോലും വയ്യാത്ത സ്ഥിതിയിലാണെന്നും ഖുറേഷി വെളിപ്പെടുത്തിയിരുന്നു. പാക് കോടതിയെ ബോധ്യപ്പെടുത്താന്‍ പോന്ന ശക്തമായ തെളിവുകള്‍ അസറിനെതിരെ ഇന്ത്യ നല്‍കാന്‍ തയ്യാറായാല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

അല്‍ ഖ്വെയ്ദ ഭീകരനായിരുന്ന ഒസാമ ബിന്‍ ലാദന്റെ അടുത്ത സുഹൃത്തും അനുയായിയും ആയിരുന്നു അസര്‍. യുകെയിലെ മോസ്‌കുകളില്‍ നടത്തിയ സ്‌ഫോടനക്കേസുകളിലും ഇയാള്‍ മുഖ്യസൂത്രധാരനായിരുന്നു. കാണ്ഡഹാറില്‍ വച്ച് ഇന്ത്യന്‍ വിമാനം റാഞ്ചിയാണ് അസറിന്റെ അനുയായികള്‍ ഇന്ത്യയില്‍ നിന്നും ഇയാളെ മോചിപ്പിച്ചത്. അസര്‍ മോചിതനായതിന് പിന്നാലെ ജയ്ഷ്- ഇ മുഹമ്മദിന്റെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നതായും ആക്രമണങ്ങള്‍ വര്‍ധിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com