മുംബൈ: ട്യൂഷൻ ക്ലാസിലേക്ക് പോയ ആറാംക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ 17 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിലാണ് സംഭവം. രാത്രിയായിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകാൻ വീട്ടുകാർ തയ്യാറെടുക്കുന്നതിനിടയിലാണ് ഭീഷണി സന്ദേശം എത്തിയത്.
കുട്ടിയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ആറ് ലക്ഷം രൂപ നൽകിയാലേ തിരികെ തരൂ എന്നുമായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള ഭീഷണി. നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുള്ള ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇല്ലെങ്കിൽ കുട്ടിയെ കൊന്നു കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഭീഷണി സന്ദേശത്തെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നും മടങ്ങുന്ന വഴിയിൽ കുട്ടിയെ വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിടിയിൽ നിന്ന് ഓടി രക്ഷപെട്ട് വന്നതാണെന്ന് കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി. പെൺകുട്ടി പറഞ്ഞ സ്ഥലത്ത് പണമടങ്ങിയ ബാഗ് എത്തിക്കാമെന്ന് പെൺകുട്ടി നൽകിയ ഫോൺനമ്പറിൽ വീട്ടുകാർ അറിയിച്ചു. ഇതനുസരിച്ച് പണമെടുക്കാൻ വന്ന പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ പൊലീസ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ