ചെന്നൈ: തനിക്കെതിരെ ഉയരുന്ന ഭീഷണികളെ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ശക്തിപ്പെടുത്താൻ മാത്രമാണ് താൻ പ്രവർത്തിക്കുന്നത്. അതിനായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുമെന്നും ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുന്നു. എന്നാൽ അതിനെ കാര്യമായി എടുക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.
പ്രതിപക്ഷം രാജ്യത്തെ അപഹസിക്കുകയാണ്. കരുത്തുറ്റ സേനാ വിഭാഗങ്ങളെയും രാജ്യത്തെയും പ്രതിപക്ഷത്തിന് ആവശ്യമില്ല. സ്വാർത്ഥ താത്പര്യങ്ങളാണ് അവർക്കുള്ളത്. മോദി വിരുദ്ധത സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരാണ് കൂടുതൽ അധിക്ഷേപിക്കുന്നത് എന്നതിൽ മാത്രമാണ് അവർ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ബിജെപി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ സംശയത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. ജാതീയമായ ആക്ഷേപം വരെ തനിക്കെതിരെയുണ്ടാകുന്നുവെന്നും മോദി പറഞ്ഞു. അണ്ണാ ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യരൂപീകരണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ