ന്യൂഡൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ നിലപാട് മാറ്റത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് റഫാൽ വിഷയത്തിൽ പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചതെന്ന് സുപ്രിം കോടതിയിൽ പറഞ്ഞ എജി വെള്ളിയാഴ്ച ഇത് മാറ്റി പറഞ്ഞു. യഥാർഥ രേഖകളുടെ പകർപ്പുകളാണ് അവയെന്നായിരുന്നു എജി വ്യക്തമാക്കിയത്.
മോഷ്ടിക്കപ്പെട്ട രേഖകൾ കള്ളൻ തിരികെ കൊണ്ടു കൊടുത്തതിനാലാകാം അവ ഫോട്ടോക്കോപ്പി രേഖകളാണെന്ന് എജി പറഞ്ഞതെന്ന് ചിദംബരം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരം എജിയുടെ നിലപാട് മാറ്റത്തെ പരിഹസിച്ചത്.
‘ബുധനാഴ്ച അത് മോഷ്ടിക്കപ്പെട്ട രേഖകളായിരുന്നു. വെള്ളിയാഴ്ചയായപ്പോൾ അത് ഫോട്ടോക്കോപ്പി രേഖകളായി. കള്ളൻ വ്യാഴാഴ്ച അതു തിരിച്ചേൽപ്പിച്ചെന്നു തോന്നുന്നു’.
‘ബുധനാഴ്ച ഔദ്യോഗിക രഹസ്യനിയമമാണ് മാധ്യമങ്ങളെ കാണിച്ചത്. വെള്ളിയായപ്പോൾ അത് ‘ഒലിവ് ശിഖരങ്ങളായി’. കോമൺസെൻസിനെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ