നാല് സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പും

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും നടത്തും.
നാല് സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും നടത്തും. ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തുന്ന അതേ ദിവസം തന്നെ നിയസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ പതിനൊന്ന് മുതല്‍ മെയ് പത്തൊമ്പത് വരെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മെയ് 23നാണ് വോട്ടെണ്ണല്‍. 

ഏപ്രില്‍ പതിനൊന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഏപ്രില്‍ 18 രണ്ടാംഘട്ടം,  മൂന്നാംഘട്ടം ഏപ്രില്‍ 23, നാലാംഘട്ടം ഏപ്രില്‍ 29, അഞ്ചാംഘട്ടം മെയ് 6, ആറാംഘട്ടം മെയ് 12, ഏഴാംഘട്ടം മെയ് 19. 


കഴിഞ്ഞ പ്രാവശ്യം ഒമ്പത് ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇത്തവണ ഏഴ് ഘട്ടങ്ങളാക്കി ചുരുക്കി. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. മൂന്നാംഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഏപില്‍ 23നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. 

ആദ്യഘട്ടത്തില്‍ 91 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാംഘട്ടത്തില്‍ 97 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും. മൂന്നാം ഘട്ടത്തില്‍ 115ഉം നാലാംഘട്ടത്തില്‍ 71ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാംഘട്ടത്തിലും ഏഴാം ഘട്ടത്തിലും  59 മണ്ഡലങ്ങളില്‍ വീതവും വോട്ടെടുപ്പ് നടത്തും. 

ഇക്കുറി പത്തുലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വിവി പാറ്റുകള്‍ ഉപയോഗിക്കും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനംഒരുക്കും. സമുഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പെരുമാറ്റച്ചട്ടത്തിന് വിധേയമാണ്. 

പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ആകെ തൊണ്ണൂറുകോടി വോട്ടര്‍മാരാണുള്ളത്. 8.4കോടി പുതിയ വോട്ടര്‍മാരുണ്ട്. പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 1.5കോടിയാണ്. പുതിയ വോട്ടര്‍മാരാകാന്‍ ടോള്‍ഫ്രീ നമ്പറായ 1950 എന്ന നമ്പരില്‍ വിളിക്കാം. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇവര്‍ കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com