ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും ആവശ്യപ്പെടാന്‍ സിബിഐ ഒരുങ്ങുന്നു. നീരവ് ലണ്ടനിൽ താമസിക്കുന്നതായും സുഖ ജീവിതം നയിക്കുകയാണെന്നും ഇപ്പോഴും വജ്ര വ്യാപാരം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലണ്ടൻ നഗരത്തിലൂടെ നടക്കുന്ന നീരവിന്റെ വീഡിയോയാണ് ഇവർ പുറത്തുവിട്ടത്. മാധ്യമ പ്രവർത്തകന്റെ ഒരു ചോദ്യത്തോടും നീരവ് പ്രതികരിച്ചില്ല.
നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നീ രവിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളാന്‍ യുകെ അധികൃതരോടും ഇന്റര്‍പോളിനോടും സിബിഐ ആവശ്യപ്പെടുന്നത്. വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സിബിഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെടും.
നീരവ് യു കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ