ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് 23കാരനെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആക്രമണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം 23 വയസുള്ള ഇലക്ട്രീഷ്യനും ജയ്ഷെ മുഹമ്മദ് ഭീകരനുമായ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി. ചാവേർ ആദിൽ അഹമ്മദ് ദറുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി.
40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകര സംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുൻപ് വാഹനം വാങ്ങി കൈമാറിയത്.
പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ മുദസിർ അഹ്മദ് ഖാൻ 2017 മുതൽ ഭീകര സംഘടനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. 2018 ജനുവരിയിൽ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിലും ഫെബ്രുവരിയിലെ സൻജ്വാൻ സൈനിക ക്യാമ്പ് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. ദേശീയ അന്വേഷണ ഏജൻസി 27ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ