ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസും സഖ്യകക്ഷിയായ ജനതാദള്‍ സെക്കുലറും തമ്മിലുള്ള സീറ്റ് വിഭജം സംബന്ധിച്ച് അന്തിമ ധാരണയായി. ആകെയുള്ള 28 സീറ്റുകളില്‍ 20എണ്ണത്തില്‍ കോണ്‍ഗ്രസും എട്ടെണ്ണത്തില്‍ ജെഡി (എസ്)ഉം മത്സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, ചിക്കമംഗളൂരു, വിജയപുര, ഉത്തര കന്നഡ എന്നീ മണ്ഡലങ്ങളിലാണ് ജെഡി(എസ്) മത്സരിക്കുക.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡി(എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും തമ്മില്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ബുധനാഴ്ചയാണ് സീറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ജെഡി(എസ്) ആവശ്യപ്പെട്ട പ്രധാന സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് മാര്‍ച്ച് 15ഓടെ അന്തിമ തീരുമാനം എടുക്കുമെന്നും ജെഡി(എസ്) മുതിര്‍ന്ന നേതാവ് എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു മുന്നേ സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയില്‍ ഇരു പാർട്ടികളുമെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ