ശ്രീനഗർ: നിയന്ത്രണരേഖയ്ക്ക് സമീപം പാക് യുദ്ധവിമാനങ്ങൾ എത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ചൊവ്വാഴ്ച രാത്രിയോടെയാണ് അതിർത്തിയിൽ യുദ്ധവിമാനങ്ങൾ എത്തിയതായി റഡാർ സംവിധാനങ്ങൾ തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ സൈന്യം സുസജ്ജമാണെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പൂഞ്ച് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് 10 കിലോമീറ്റർ സമീപത്തായാണ് യുദ്ധവിമാനങ്ങളെ ഇന്ത്യൻ റഡാറുകൾ തിരിച്ചറിഞ്ഞത്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈന്യത്തെ സജ്ജമാക്കിയിരുന്നു. പുൽവാമയ്ക്ക് പിന്നാലെ പാകിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേനയും ആക്രമണം നടത്തിയിരുന്നു.
രാജ്യം സുസജ്ജമാണെന്നും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും സമാധാന ശ്രമങ്ങളെ തകിടം മറിക്കുന്ന പ്രവർത്തികൾ ഉണ്ടായാൽ നേരിടുമെന്നും സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. പൂഞ്ച്, രജൗരി സെക്ടറുകൾക്ക് പുറമേ തന്ത്രപ്രധാന സ്ഥലങ്ങളിൽ എല്ലാം അധിക സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ