ന്യൂഡൽഹി: അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാല് പേർ പത്ത് വർഷം മുൻപ് ബലാത്സംഗം ചെയ്തുവെന്ന കേസിൽ പരാതിക്കാരി സുപ്രിംകോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി തേടിയാണ് പരാതിക്കാരി സുപ്രിംകോടതിയെ സമീപിച്ചത്. പ്രതികളുടെ പേരിൽ കേസെടുക്കണമെന്ന പരാതി സ്വീകരിക്കാൻ പൊലീസും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും വിസമ്മതിച്ചതിനെത്തുടർന്നാണ് സുപ്രിംകോടതിയെ സമീപിക്കുന്നതെന്ന് യുവതി വ്യക്തമാക്കി.
പരാതിക്കാരിക്ക് 15 വയസുള്ളപ്പോഴാണ് സംഭവം. ടെലിഫോൺ ബൂത്തിൽ ജോലി ചെയ്തിരുന്ന ഇവരെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഫുർമ ലാമ എന്നയാൾ ഒരു യോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പിന്നീട് ബോധം വീണപ്പോൾ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ ആരാണെന്ന് പരാതിക്കാരിക്ക് അറിയുമായിരുന്നില്ല. പിന്നീട് 2012ൽ പത്രത്തിൽ ചിത്രം കണ്ടപ്പോഴാണ് അന്ന് അരുണാചൽ ടൂറിസം മന്ത്രിയായിരുന്ന പെമ ഖണ്ഡുവിനെ തിരിച്ചറിഞ്ഞത്.
2015ൽ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അവർ സ്വീകരിച്ചില്ല. 2016ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അപേക്ഷ തള്ളി. ദേശീയ വനിതാ കമ്മിഷനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ