മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ഞാന്‍ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാലുടന്‍ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങള്‍ക്ക് കാണാം
മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിത് വിരുദ്ധനാണെന്നും, മോദിയെ അധികാരക്കസേരിയില്‍ നിന്നും താഴെയിറക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ജന്തര്‍ മന്തറില്‍ നടന്ന ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകായിരുന്നു ആസാദ്.

'ഞാന്‍ ബനാറസിലേക്ക് പോകുകയാണ്, എനിക്ക് മോദിയെ പരാജയപ്പെടുത്താന്‍ നിങ്ങളുടെ സഹായം ആവശ്യമാണ്. ഞാന്‍ വരാണസിയിലേക്ക് പോകുന്നത് മോദി ഒരു ദളിത് വിരുദ്ധന്‍ ആയതു കൊണ്ടും, അതിന് താന്‍ ശിക്ഷിക്കപ്പെടുമെന്ന് അയാള്‍ അറിയുകയും ചെയ്യണം എന്നുള്ളതു കൊണ്ടാണ്. ജനാധിപത്യത്തില്‍ പൊതുജനങ്ങളാണ് എല്ലാം എന്ന് അയാള്‍ അറിയണം' ആസാദ് പറഞ്ഞു.

കുംഭ മേളക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലു കഴുകി ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിച്ചതിനും ആസാദ് മോദിയെ പരിഹസിച്ചു. ഞാന്‍ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാലുടന്‍ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങള്‍ക്ക് കാണാം എന്നായിരുന്നു ആസാദിന്റെ പരാമര്‍ശം

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചു എന്നാരോപിച്ച് പൊലീസ് ആസാദിനെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

'അദ്ദേഹം പോരാടുന്നത് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ പോരാട്ടം എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ല' എന്നായിരുന്നു മീറത്തിലെ ആശുപത്രിയില്‍ ആസാദിനെ കണ്ടതിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ മോദി വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്നും വഡോദരയില്‍ നിന്നും മോദി മത്സരിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com