ഭോപ്പാല്‍: ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിർന്ന നേതാവിനെ ഒരു സംഘം അടിച്ചുകൊന്നു. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അമ്പതുകാരനായ ദേവേന്ദ്ര ചൗരസ്യയാണ് കൊല്ലപ്പെട്ടത്. അക്രമണത്തിൽ അദ്ദേഹത്തിന്റെ മകൻ സൗമേഷിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു.
എംഎല്‍എയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിന്റെ നേതൃത്വത്തിലെത്തിയ ആയുധധാരികളായ സംഘമാണ് അക്രമണം നടത്തിയത്. മെറ്റല്‍ നിര്‍മാണ പ്ലാന്റില്‍ ഇരിക്കുകയായിരുന്ന അച്ഛനേയും മകനേയും വടിയും ഇരുമ്പു ദണ്ഡുകള്‍കൊണ്ടും മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവേന്ദ്ര കൊല്ലപ്പെട്ടു. സൗമേഷിന്റെ നില അതീവ ഗുരുതരമാണ്.
നാല് ദിവസം മുന്‍പാണ് ദേവേന്ദ്ര ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലനടത്തിയത്. 2014ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് ദേവേന്ദ്ര. ബിജെപി സ്ഥാനാര്‍ത്ഥി പ്രഹഌദ് പട്ടേലിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ