ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുലിവെംഡുലയിലെ വീട്ടിൽ, കുളിമുറിയിൽ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിഡിപി നീക്കത്തിന്റെ ഭാഗമാണിതെന്നും കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈഎസ്ആർ കോൺഗ്രസിനുവേണ്ടി ജമ്മലമഡുഗു മണ്ഡലത്തിൽ ദിവസം മുഴുവൻ പ്രചാരണം നടത്തിയശേഷം തിരിച്ചെത്തിയ വിവേകാനന്ദയെയാണ് പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുമ്പോൾ തന്നെ കൊലപാതകമാണോ എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു.
വൈഎസ്ആർ കുടുംബത്തിലെ മൂന്നാമത്തെ ദുരൂഹ മരണമാണ് വിവേകാനന്ദയുടേത്. വിവേകാനന്ദയുടെ അച്ഛൻ രാജാ റെഡ്ഡി 1998 ലും മൂത്ത സഹോദരൻ രാജശേഖര റെഡ്ഡി 2003 ൽ ഹെലികോപ്ടർ അപകടത്തിലുമാണ് കൊല്ലപ്പെട്ടത്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് രണ്ട് ദിവസം മുമ്പ് , നിങ്ങൾ തിരിച്ച് വരില്ലെന്ന് നിയമസഭയിൽ വച്ച് ചന്ദ്രശേഖര റാവു പറഞ്ഞത് പിന്നീട് വിവാദമായിരുന്നു. ജഗനെതിരെ വിമാനത്താവളത്തിൽ വച്ച് നടന്ന ആക്രമണത്തിലും പ്രതി ടിഡിപിക്കാരനായിരുന്നു. ഇതോടെയാണ് കുടുംബത്തിനെതിരെ ആക്രമണം ഉണ്ടായപ്പോഴെല്ലാം അധികാരത്തിൽ ടിഡിപി ആയിരുന്നുവെന്ന ആരോപണം ജഗൻമോഹൻ ഉന്നയിച്ചത്.
പുലിവെംഡുലയിൽ നിന്ന് നിയമസഭയിലേക്കും കഡപ്പയിൽ നിന്ന് ലോക്സഭയിലേക്കും വിവേകാനന്ദയും വൈഎസ്ആറും മാറിമാറി മത്സരിച്ചിരുന്നു. വൈഎസ്ആറിന്റെ മരണശേഷം ജഗൻ സ്വന്തമായി പാർട്ടി രൂപീകരിച്ചെങ്കിലും വിവേകാനന്ദ കോൺഗ്രസിൽ തുടർന്നു. ഒടുവിൽ പുലിവെംഡുലയിൽ പരാജയം രുചിച്ചതോടെയാണ് വിവേകാനന്ദയും വൈഎസ്ആറിലേക്ക് എത്തിയത്.
വൈ.എസ്.ആർ..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ