രണ്ട് കിലോ സ്വര്‍ണവുമായി മമതയുടെ അനന്തിരവന്റെ ഭാര്യ പിടിയില്‍; പൊലീസ് എത്തി ബലമായി മോചിപ്പിച്ചു; വിവാദം

കൊല്‍ക്കത്ത പൊലീസ് അഭിഷേകിന്റെ ഭാര്യ രുചിരയെ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
രണ്ട് കിലോ സ്വര്‍ണവുമായി മമതയുടെ അനന്തിരവന്റെ ഭാര്യ പിടിയില്‍; പൊലീസ് എത്തി ബലമായി മോചിപ്പിച്ചു; വിവാദം

കൊല്‍ക്കത്ത; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് മതിയായ രേഖകള്‍ ഇല്ലാതെ രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. കൂടാതെ കൊല്‍ക്കത്ത പൊലീസ് അഭിഷേകിന്റെ ഭാര്യ രുചിരയെ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സംഭവം. 

ബാങ്കോക്കില്‍ നിന്നാണ് രുചിര കൊല്‍ക്കത്തയിലെത്തിയത്. സാധാരണ സ്‌ക്രീനിങ്ങിലാണ് രണ്ട് കിലോ സ്വര്‍ണം കണ്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ കാണിക്കാന്‍ രുചിര തയാറായതുമില്ല. തുടര്‍ന്ന് രുചിര വിളിച്ചതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.കെ. ബിശ്വാസ് ഇവര്‍ക്കെതിരേ പരാതി നല്‍കി. ഇതിലൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. വനിതാ ഉദ്യോഗസ്ഥരോട് രുചിര വളരെ മോശമായി പെരുമാറിയെന്നും കൊല്‍ക്കത്ത പൊലീസ് ബലം പ്രയോഗിച്ച് അവരെ മോചിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മമതയുടെ സഹോദരന്‍ അമിത് ബാനര്‍ജിയുടെ മകനാണ് അഭിഷേക് ബാനര്‍ജി. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് അഭിഷേക്. ബംഗാളിനു പുറത്ത് തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും ഇദ്ദേഹമാണ്. എന്തായാലും സംഭവം വിവാദമായതോടെ മമ്തയ്‌ക്കെതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. മമ്ത പ്രധാനമന്ത്രി പദം ലക്ഷ്യമിടുമ്പോള്‍ സംസ്ഥാന ഭരണത്തിലെ പിന്‍ഗാമിയായി തൃണമൂല്‍ ഉയര്‍ത്തിക്കാട്ടുന്ന നേതാവാണ് അഭിഷേക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com