ന്യൂഡല്‍ഹി: ഇന്ത്യൻ സൈനികരിൽ നിന്ന് വിവരങ്ങൾ ചോർത്തി പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയിരുന്ന ഡൽഹി സ്വദേശി അറസ്റ്റിൽ. മുഹമ്മദ് പര്‍വേസ്(42)നെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുരുക്കിയാണ് ഇയാള്‍ വിവരങ്ങള്‍ ചോർത്തി, പാക് ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയിരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ സൈനികരെ കുരുക്കിലാക്കുകയും ചെയ്ത ശേഷം വിവരങ്ങള്‍ മുഹമ്മദ് ഐ എസ് ഐക്കു കൈമാറുകയായിരുന്നു. ഇതിനു പകരമായി ഐ എസ് ഐ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. ഐ എസ് ഐയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഇക്കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെ 17 തവണ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ മുഹമ്മദ് വെളിപ്പെടുത്തി.
ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2017 മുതല്‍ മുഹമ്മദ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് മുഹമ്മദിനെ തിങ്കളാഴ്ച ജയ്പൂരിലെത്തിച്ചത്. ജയ്പുര്‍ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ