ലക്നൗ: മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ അതേ മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കി അബദ്ധം പിണഞ്ഞ് കോൺഗ്രസ്. അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റി തടിതപ്പി.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ് കോൺഗ്രസിന് അമളി പറ്റിയത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് പിണങ്ങി പ്രഗതീശൽ സമാജ്വാദി പാർട്ടി രൂപീകരിച്ച അമ്മാവൻ ശിവപാൽ യാദവിന്റെ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് മഹാരാജ്ഗഞ്ചിൽ സ്വന്തം സ്ഥാനാർത്ഥിയാക്കിയത്. ഒരാഴ്ച മുമ്പാണ് ശിവപാൽ യാദവ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മധുമിത ശുക്ല കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി അമർമണി ത്രിപതിയുടെ മകൾ തനുശ്രീ ത്രിപതിയെ (27) ആണ് ശിവപാൽ മഹാരാജ്ഗഞ്ചിൽ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ കഴിഞ്ഞദിവസം കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ കൈപ്പത്തി ചിഹ്നത്തിൽ തനുശ്രീ ഇടംപിടിച്ചതോടെയാണ് ചർച്ചയായത്.
സംഭവം വിവാദമായതോടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ് തടിതപ്പുകയായിരുന്നു. തനുശ്രീയെ മാറ്റി പകരം ടെലിവിഷൻ അവതാരക സുപ്രിയ ശ്രിനാടെയെ സ്ഥാനാർഥിയാക്കി. സുപ്രിയ ഇതിനകം ജോലി രാജിവച്ച് തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ