പട്ന : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് രാത്രി പ്രചാരണ പരിപാടികൾ ഒന്നും പാടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും കാറ്റിൽപ്പറത്തി കേന്ദ്രമന്ത്രിയുടെ വോട്ടുപിടുത്തം.
കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയാണ്, ബീഹാറിൽ രാത്രി വൈകിയും കാറിൽ പ്രചാരണം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തെരഞ്ഞെടുപ്പ് നിരീക്ഷകനായ കെ കെ ഉപാധ്യായ ഇടപെടുകയും മന്ത്രിയെ വിലക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിൽ കുപിതനായ കേന്ദ്രമന്ത്രി, ഉദ്യോഗസ്ഥന് നേരെ അസഭ്യവർഷങ്ങളും വെല്ലുവിളികളും നടത്തി.
എന്താണിത് ? ആരാണ് ഉത്തരവിട്ടത് ? ധൈര്യമുണ്ടെങ്കിൽ നിങ്ങൾ എന്നെ പിടിച്ച് ജയിലിലിട്. എന്റെ വണ്ടി പിടിച്ചെടുക്കാൻ നിങ്ങൾക്ക് ആകില്ലെന്നും ശകാര വർഷങ്ങൾക്കിടെ കേന്ദ്രമന്ത്രി പറഞ്ഞു. അപ്പോൾ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് പിന്തുണയും നല്‍കി.
പെരുമാറ്റചട്ടം ലംഘിച്ച മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പറഞ്ഞു. ബുക്സറിൽ നിന്നുള്ള ലോക്സഭാംഗമാണ് കേന്ദ്രമന്ത്രിയായ അശ്വനി കുമാർ ചൗബെ. ഇത്തവണയും അദ്ദേഹം ഇവിടെ നിന്നും ജനവിധി തേടുന്നുണ്ട്. നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ മനോവിഭ്രാന്തിയുള്ളവൻ, അഴുക്കുചാലിലെ വിര തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തി വിവാദത്തിൽ ഇടംപിടിച്ചിട്ടുള്ള ബിജെപി നേതാവാണ് അശ്വനി കുമാർ ചൗബെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ