പ്രണയബന്ധം അവസാനിപ്പിച്ചു: യുവതിയെയും പ്രതിശ്രുതവരനെയും പൊലീസുകാരന്‍ ക്ഷേത്രത്തില്‍ വെച്ച് വെടിവെച്ച് കൊന്നു

ഒരാഴ്ച്ച മുന്‍പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റുകയും ദിനേശിനെ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പ്രണയബന്ധം അവസാനിപ്പിച്ചു: യുവതിയെയും പ്രതിശ്രുതവരനെയും പൊലീസുകാരന്‍ ക്ഷേത്രത്തില്‍ വെച്ച് വെടിവെച്ച് കൊന്നു

ഗാസിയാബാദ്: ക്ഷേത്രത്തില്‍ വെച്ച് യുവതിയും പ്രതിശ്രുത വരനും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ഡല്‍ഹി ട്രാഫിക് പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവതിയും പൊലീസുകാരനും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഇത് അവസാനിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

32കാരിയായ പ്രീതിയും സുഹൃത്ത് 26കാരനായ സുരേന്ദ്രയുമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഗാസിയാബാദിലെ സായി ഉപവന്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. പ്രീതിയും സുരേന്ദ്രയും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതായിരുന്നു. 

ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പ്രീതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ഡല്‍ഹി ട്രാഫിക് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ ദിനേശുമായി പ്രീതിക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നതായി പോലീസ് മനസിലാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്  കൃത്യം നിര്‍വ്വഹിച്ചത് ദിനേശാണെന്നും കണ്ടെത്തി.

താനുമായുള്ള ബന്ധം അവസാനിപ്പിച്ച് സുരേന്ദ്രയുമായി വിവാഹം നിശ്ചയിച്ചതാണ് ദിനേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റുകയും ദിനേശിനെ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രീതിയും സുരേന്ദ്രയും ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദിനേശ് അവരെ പിന്തുടരുകയായിരുന്നു.

ക്ഷേത്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ദിനേശ് ഇരുവരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രകോപിതനായ ദിനേശ് ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച തോക്കും ദിനേശ് സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. ദിനേശിനെ സഹായിച്ചെന്ന് കരുതുന്ന പിന്റു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com