സഹപാഠിയുമായി സൗഹൃദം; 17കാരിയെ പിതാവ് കൊലപ്പെടുത്തി; ദുരഭിമാനക്കൊല

സഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 17 കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
സഹപാഠിയുമായി സൗഹൃദം; 17കാരിയെ പിതാവ് കൊലപ്പെടുത്തി; ദുരഭിമാനക്കൊല

അഹമ്മദ്‌നഗര്‍: സഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 17 കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. കുട്ടിയുടെ പിതാവ് പാണ്ഡുരംഗ് ശ്രീരംഗ് സായ്ഗുണ്ടെ (51), കുട്ടിയുടെ അമ്മാവന്‍മാരായ രാജേന്ദ്ര ജഗന്നാഥ് ഷിന്‍ഡെ (30), ദ്‌ന്യാന്‍ദേവ് ജഗനാഥ് ഷിന്‍ഡെ (35) എന്നിവരാണ് അറസ്റ്റിലായത്. ദുരഭിമാന കൊലപാതകമാണ് അരങ്ങേറിയതെന്ന് ജാംഘഡ് പൊലീസ് വ്യക്തമാക്കി. 

ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള വെട്ടക്കെട്ടിനടുത്ത് നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. 

സഹപാഠിയുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നതും കോളജിലേക്ക് ബൈക്കില്‍ ഒരുമിച്ച് പോകുന്നതും പിതാവ് പല തവണ വിലക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതനുസരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23നാണ് കൃത്യം നടത്തിയത്. കുട്ടിയുടെ പിതാവ് അമ്മാവന്‍മാരുടെ സഹായത്തോടെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് 24ന് ഇയാള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 35ഓളം പേരെ ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കൊലപാതകത്തിന് ചുരുളഴിഞ്ഞത്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റവും തെളിവ് നശിപ്പിക്കലും ചാര്‍ത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com