ലഖ്‌നൗ: അമ്മയെ അച്ഛൻ ക്രൂരമായി മർദിക്കുന്നത് കണ്ട എട്ടു വയസ്സുകാരൻ മകന് സഹിച്ചില്ല. അവൻ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം.
മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് അച്ഛന്റെ മർദനത്തിൽ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്‌റ്റേഷനിലെത്തി സഹായം തേടിയത്. രാഹുൽ ശ്രീവാസ്തവ എന്ന പൊലീസുകാരൻ ട്വീറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവർത്തിയെ സാമൂഹികമാധ്യമങ്ങൾ വാഴ്ത്തുകയാണ്.
കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പൊലീസുകാരും അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് തന്നെ അച്ഛന്റെ മർദന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടൻ തന്നെ വീട്ടിലെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ പിടികൂടുകയും ചെയ്തു.
ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പൊലീസ് സ്‌റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച രാഹുല്‍ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ശ്രീവാസ്തവയുടെ ട്വീറ്റ് വൈറലായതോടെ, മുഷ്താഖ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോയായി മാറിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ