ന്യൂഡല്‍ഹി: അധികാരത്തിലെത്തിയ ശേഷമുളള ആദ്യ അയോധ്യ സന്ദര്‍ശനത്തില്‍ രാമക്ഷേത്രം പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഉത്തര്‍പ്രദേശ് അംബേദ്കര്‍നഗറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ജയ് ശ്രീറാം,ഭാരത് മാതാകീ ജയ് എന്നി വിളികളോടെയാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
2014ല്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ അയോധ്യ സന്ദര്‍ശനത്തില്‍ താത്കാലിക രാമക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തിയില്ല. രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താതിരുന്നത് ദൗര്‍ഭാഗ്യകരമായി പോയെന്ന് ക്ഷേത്രപൂജാരി മഹന്ത് പരംഹാന്‍സ് ദാസ് കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപി നല്‍കിയിരിക്കുന്ന ഉറപ്പുകളിന്മേല്‍ ജനങ്ങള്‍ക്ക് പുതിയ സന്ദേശം നല്‍കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
എസ്പിയെയും ബിഎസ്പിയെയും കോണ്‍ഗ്രസിനെയും ഒരേപോലെ വിമര്‍ശിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. അവരുടെ യാഥാര്‍ത്ഥ്യം എന്തെന്ന് അവര്‍ തിരിച്ചറിയണം. മായാവതി സ്ഥിരമായി അംബേദ്കറിന്റെ പേര് ഉച്ചരിക്കുന്നുണ്ട്. പക്ഷേ മായാവതി ചെയ്യുന്നത് അംബേദ്കറിന്റെ തത്വങ്ങള്‍ക്ക് എതിരായിട്ടാണ്. സമാജ് വാദി പാര്‍ട്ടി സോഷ്യലിസ്റ്റ് നേതാവായ ലോഹ്യയുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങള്‍ എന്നാണ് എപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം എസ്പി തകര്‍ത്തതായും മോദി കുറ്റപ്പെടുത്തി.
തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്ന വിഷയത്തിലും പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ മോദി മറന്നില്ല. കേന്ദ്രം ഭരിക്കുന്ന ശക്തമായ സര്‍ക്കാരിന് മാത്രമേ തീവ്രവാദത്തിന് എതിരെ പോരാടാന്‍ കഴിയുകയുളളുവെന്ന് മോദി ഓര്‍മ്മിപ്പിച്ചു. കേന്ദ്രത്തില്‍ ഒരു ദുര്‍ബല സര്‍ക്കാര്‍ വരണമെന്നാണ് അതിര്‍ത്തിക്കപ്പുറമുളള തീവ്രവാദ ഫാക്ടറികള്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ