'ബിജെപിക്ക് ഗുണം ലഭിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഭേദം';ദുര്‍ബല സ്ഥാനാര്‍ത്ഥി പരാമര്‍ശത്തില്‍ പ്രിയങ്ക ( വീഡിയോ)  

ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര
'ബിജെപിക്ക് ഗുണം ലഭിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഭേദം';ദുര്‍ബല സ്ഥാനാര്‍ത്ഥി പരാമര്‍ശത്തില്‍ പ്രിയങ്ക ( വീഡിയോ)  

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്വന്തം ശക്തി ഉപയോഗിച്ചാണ് പോരാടുന്നതെന്ന് വ്യക്തമായി താന്‍ പറഞ്ഞിരുന്നു. ബിജെപിക്ക് പ്രയോജനം ലഭിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഭേദമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെയ്ക്കുക, അല്ലെങ്കില്‍ ബിജെപിയുടെ വോട്ടുവിഹിതം വെട്ടിക്കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ച പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കിയത് കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു എന്ന് പ്രിയങ്ക പറഞ്ഞതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വലിയ വിഭാഗം ബിജെപി വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെന്നും ബിജെപിയുടെ വോട്ടുവിഹിതം വലിയ രീതിയില്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.ഇതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. 

'ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. ദുര്‍ബലരായ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പാര്‍ട്ടിയും ഇങ്ങനെ ചെയ്യില്ല. ജനങ്ങള്‍ അവര്‍ക്കൊപ്പമില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒഴിവുകഴിവുകള്‍ കോണ്‍ഗ്രസ് നടത്തുന്നത്.'- അഖിലേഷ് യാദവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിലപാടു വ്യക്തമാക്കി പ്രിയങ്ക വീണ്ടും മാധ്യമങ്ങളെ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com