രാഹുല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണം ; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

രാഹുല്‍ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു
രാഹുല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണം ; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഹിന്ദു മഹാസഭയാണ് ഈ ആവശ്യം ഉന്നയിച്ച് പരമോന്നത കോടതിയെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാല്‍ രാഹുലിനെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഹിന്ദു മഹാസഭയെ കൂടാതെ യുണൈറ്റഡ് ഹിന്ദു ഫ്രണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു. 

ബ്രിട്ടീഷ് പൗരത്വം വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യാവസ്ഥ ബോധ്യപ്പെടുത്തി വിശദീകരണം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. 

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. 2003 ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി സി ജോഷി രാഹുലിന് നോട്ടീസ് അയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com