ഭോപ്പാല്‍: രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ്സുകാരാണെന്നും കാര്‍ഷിക മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് ഭരണകര്‍ത്താക്കള്‍ യാതൊന്നും ചെയ്‌തിട്ടില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. സ്വന്തം ദാരിദ്ര്യം ഇല്ലാതാക്കാന്‍ മാത്രമാണ് കോൺഗ്രസ് നേതാക്കള്‍ ശ്രമിച്ചതെന്നും ഗഡ്കരി ആരോപിച്ചു. ദാരിദ്ര്യം ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധിക്കും സാധിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. മധ്യപ്രദേശിലെ ബേതുളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്‌കരി.
പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമൊന്നും രാജ്യത്തെ ദാരിദ്യം തുടച്ചുനീക്കാന്‍ പ്രാപ്‌തരായിരുന്നില്ല. പിന്നെങ്ങനെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന് അതിന് സാധിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.
നമ്മുടെ രാജ്യം സമ്പന്നമാണ്. എന്നാൽ ജനങ്ങള്‍ ദരിദ്രരാണ്. കാര്‍ഷിക വികസനത്തിനായി കോണ്‍ഗ്രസ് ഒന്നും തന്നെ ഇവിടെ ചെയ്‌തിട്ടില്ല. അതുകൊണ്ട് തന്നെ ഗോതമ്പിനെക്കാള്‍ വില ബിസ്‌കറ്റിനും പഴങ്ങളെക്കാള്‍ വില ജ്യൂസിനും കൊടുക്കേണ്ടി വരുന്നു എന്നും ഗഡ്‌കരി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ