ന്യൂഡല്‍ഹി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയായിരുന്നെന്ന് ഡൽഹി പിസിസി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം ഒട്ടനവധി സംഭവങ്ങൾ സര്‍വ സാധാരണമായെന്നും അവർ പറഞ്ഞു. മിറര്‍ നൗവിന് നല്കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിതിന്റെ വിവാദ പരാമർശം. രാജ്യതലസ്ഥാനത്തെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ല. ക്രമസമാധനകാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലാണെന്നും ഷീല പറഞ്ഞു.
രാജ്യത്ത് ഒട്ടനവധി പീഡനങ്ങൾ നടക്കുന്നുണ്ട്. പത്രത്തിലെ ചെറിയൊരു വാര്‍ത്ത മാത്രമായി അതൊതുങ്ങും. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നു. ചിലത് മാത്രമാണ് രാഷ്ട്രീയമാക്കി മാറ്റുന്നതെന്നും ഷീല ദീക്ഷിത് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിസിടിവിയും വഴിവിളക്കുകളും സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽപ്പെട്ട കാര്യമല്ല. ഡൽഹി സർക്കാർ കേന്ദ്രസർക്കാരിന്റെ കീഴിലാണെന്നും അവർ പ്രതികരിച്ചു.
2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തിനെതിരേ അന്ന് മുഖ്യമന്ത്രിയായിരുന്ന ദീക്ഷിത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് കാരണമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ