കൊൽക്കത്ത∙ ബംഗാളിലെ വിശ്വഭാരതി സർവകലാശാല ക്യാംപസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ബീർഭും ജില്ലയിലെ സർവകലാശാല ക്യാംപസിലാണു സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയാണു ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
18 വയസ്സുകാരനായ സോംനാഥ് മഹതോ, 19കാരി അബന്തിക എന്നിവരാണു മരിച്ചത്. സര്‍വകലാശാലയിലെ ചൈനീസ് ഭാഷ, സംസ്കാരം എന്നിവയുടെ പഠനവിഭാഗമായ ചീന ഭവനയ്ക്കു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തിടെ വിവാഹിതരായ ഇരുവരും ബോൽപൂരിലെ ശ്രീനന്ദ ഹൈസ്കൂളിലെ വിദ്യാർഥികളാണ്.
സോംനാഥ് ഹയർസെക്കന്‍ഡറി പരീക്ഷയും അബന്തിക 10ാം ക്ലാസ് ബോർഡ് പരീക്ഷയും എഴുതിയത് ഈ വര്‍ഷമാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ. അർധരാത്രി ഇവർ എങ്ങനെയാണ് ക്യാംപസിനകത്തു പ്രവേശിച്ചതെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ