ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇനി യുഎസ് നിർമിത അപാച്ചെ ഗാർഡിയൻ അറ്റാക് (എഎച്ച് 64 ഇ) ഹെലിക്കോപ്റ്ററും. അമേരിക്കയിലെ അരിസോണയിലെ ബോയിംഗ് പ്ലാന്റിൽ ആദ്യ ഹെലികോപ്റ്ററിന്റെ കൈമാറ്റം നടന്നു. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി എയർ മാർഷൽ എ എസ് ബതോലിയ ആദ്യ ഹെലികോപ്റ്റർ ഏറ്റുവാങ്ങി. യുഎസ് സർക്കാർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഹെലിക്കോപ്റ്ററുകളുടെ ആദ്യ ബാച്ച് കടൽ മാർഗം ജൂലൈയിൽ ഇന്ത്യയിലെത്തുമെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. ഏതു കാലാവസ്ഥയിലും ഭൂമിയിലെയും വായുവിലെയും ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്നതാണ് അത്യാധുനിക എഎച്ച്-64ഇ അപ്പാച്ചെ ഗാർഡിയൻ ഹെലികോപ്റ്റർ. ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാച്ചെയുടെ ആയുധക്കരുത്ത്.
50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനുമുള്ള ശേഷിയുണ്ട്. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്കിരിക്കാം. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്റെ ചുമതല. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണ് കോപ്റ്ററിന്റെ മറ്റൊരു സവിശേഷത.
മലനിരകളിലേക്ക് ഉയർന്നു പറക്കുന്നതുൾപ്പെടെ ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിച്ച വിധം ഹെലിക്കോപ്റ്ററിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപാച്ചെ ഹെലികോപ്റ്റർ പറപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഏതാനും വ്യോമസേന പൈലറ്റുമാർ അലബാമയിലെ യുഎസ് സേനാതാവളത്തിൽ നിന്ന് അടുത്തിടെ നേടിയിരുന്നു.
22 അപാച്ചെ ഹെലിക്കോപ്റ്ററുകൾക്കുള്ള 13,952 കോടി രൂപയുടെ കരാർ 2015 സെപ്റ്റംബറിലാണ് വ്യോമസേനയും യുഎസ്സും ബോയിങ്ങും തമ്മിൽ ഒപ്പിട്ടത്. ബോയിങ്ങിൽനിന്ന് ചിനൂക് ഹെലിക്കോപ്റ്ററുകൾ സ്വന്തമാക്കിയതിനു പിന്നാലെ അറ്റാക് ഹെലിക്കോപ്റ്ററായ അപാച്ചെ കൂടി കരസ്ഥമാക്കി കരുത്ത് വർധിപ്പിക്കുകയാണ് വ്യോമസേന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ