ആറാംഘട്ടം വിധിയെഴുതുന്നു ;  ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ ബൂത്തിൽ ; ബിജെപിക്ക് നിർണായകം

ബിജെപി ശക്തികേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു
ആറാംഘട്ടം വിധിയെഴുതുന്നു ;  ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ ബൂത്തിൽ ; ബിജെപിക്ക് നിർണായകം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വിധിയെഴുത്ത് പുരോ​ഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യുപി 14, ബംഗാള്‍ 8, ഡല്‍ഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോണ്‍ഗ്രസ് -2, തൃണമൂല്‍ കോണ്‍ഗ്രസ്-8, ഐഎന്‍എല്‍ഡി -2, അപ്നാ ദള്‍-1, സമാജ് വാദി പാര്‍ട്ടി-1, ലോക് ജനശക്തി പാര്‍ട്ടി-1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം.

ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്നാദള്‍. എന്നാല്‍ ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

പ്രജ്ഞാ സിങ് ഠാക്കൂറും ദിഗ്‌വിജയ് സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാല്‍, മനേക ഗാന്ധി ജനവിധി തേടുന്ന സുല്‍ത്താന്‍പുര്‍, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് മല്‍സരിക്കുന്ന ധന്‍ബാദ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗുണ, മുന്‍ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ആംആദ്മി പാര്‍ട്ടിയുടെ അതിഷിയും കോണ്‍ഗ്രസ് ഡല്‍ഹി മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലൗലിയും ഏറ്റുമുട്ടുന്ന ഈസ്റ്റ് ഡല്‍ഹി എന്നിവ ശ്രദ്ധേയ മണ്ഡലങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com