ഇഷ്ട വിഷയം പഠിക്കാൻ അച്ഛൻ അനുവദിക്കുന്നില്ല; വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി

ഇഷ്ട വിഷയം പഠിക്കാൻ അച്ഛൻ അനുവദിക്കുന്നില്ല; വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി

തനിക്ക് ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ ഇഷ്ടമെങ്കിൽ പിതാവിന് താൻ ബിഎസ്‍സി കെമിസ്ട്രിയിൽ ബിരുദം എടുക്കണമെന്നാണ് ആ​ഗ്രഹം

ചെന്നൈ: ​ബിരുദത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാൻ പിതാവ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് മകളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മകൾ പിതാവിനെതിരെ പൊലീസിന് പരാതി നൽകി. തനിക്ക് ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ ഇഷ്ടമെങ്കിൽ പിതാവിന് താൻ ബിഎസ്‍സി കെമിസ്ട്രിയിൽ ബിരുദം എടുക്കണമെന്നാണ് ആ​ഗ്രഹം. അതിനായി തനിക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കുന്നില്ലെന്നും കെമിസ്ട്രിയിൽ ബിരുദം ചെയ്യുന്നതിനായി തന്നെ നിർബന്ധിക്കുകയാണെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.   

മകളെ കെമിസ്ട്രി അധ്യാപികയാക്കുക എന്നതാണ് പിതാവിന്റെ ആ​ഗ്രഹം. എന്നാൽ തനിക്ക് അധ്യാപികയാകേണ്ടെന്നും കെമിസ്ട്രി പഠിക്കേണ്ടെന്നും ഒരുപാട് തവണ പിതാവിനോട് പറഞ്ഞതായും ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ താത്പര്യമെന്നും പിതാവിനെ അറിയിച്ചതായും പെൺകുട്ടി പറയുന്നു. 

തുടർ പഠനത്തിനായി കോളജുകളിൽ അപ്ലിക്കേഷൻ അയക്കുന്നതിനു വേണ്ടി പിതാവിനോട് തന്റെ സർട്ടിഫിക്കറ്റുകൾ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് ടെക്സ്റ്റ് പുസ്തകത്തിന് പുറകിൽകണ്ട ചൈൽഡ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും തന്റെ പരാതി ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  

ചെന്നൈ ഇയ്യാപന്തങ്ങൾ സ്വദേശിയായ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിനിയാണ്. എന്നാൽ പ്ലസ്ടുവിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൽ സാധിച്ചില്ല. 65 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്ലസ്ടുവിലെ പരീക്ഷാ സമയത്ത് മാതാപിതാക്കളുടെ തർക്കം കാരണം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് തന്റെ വിജയ ശതമാനം കുറഞ്ഞതെന്ന് പെൺകുട്ടി പറയുന്നു. 
 
പ്ലസ്ടുവിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ച ദിവസമാണ് പിതാവിനോട് തന്റെ ആ​ഗ്രഹം പറഞ്ഞത്. എന്നാൽ തന്റെ ആ​ഗ്രഹത്തെ അദ്ദേഹം ശക്തമായി എതിർക്കുകയായിരുന്നു. സയൻസ് വിഷയങ്ങൾ പെൺകുട്ടികൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകുമെന്നായിരുന്നു പിതാവിന്റെ വാദം. തുടർന്ന് തന്റെ സർട്ടിഫിക്കറ്റുകളുമെടുത്ത് അദ്ദേഹം വീട് വിട്ടിറങ്ങി. തന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതായി പെൺകുട്ടി പറഞ്ഞു. 

അമ്മയ്ക്ക് കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ല. സാമ്പത്തികമായി പിന്തുണയില്ലാത്തതുകൊണ്ടും അപ്ലിക്കേഷനുകൾ അയക്കാനും താൻ ബുദ്ധിമുട്ടുകയാണ്. മിക്ക സുഹൃത്തുക്കളും അപ്ലിക്കേഷനുകൾ അയച്ച് കഴിഞ്ഞതായും പെൺകുട്ടി കൂട്ടിച്ചേർത്തു. അതേസമയം സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാമെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com