കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിക്ക് സ്വന്തം നിഴലിനെപ്പോലും ഭയമാണെന്ന് മോദി പരിഹസിച്ചു. ബംഗാളിലെ ബസിറാത്തില്‍ സംഘടിപ്പിച്ച ബിജെപി പ്രചാരണ റാലിയിലാണ് മോദിയുടെ പരാമര്‍ശം.
തന്നോട് പ്രതികാരം ചെയ്യുമെന്നാണ് മമതാ ദീദീ പറഞ്ഞത്. 24 മണിക്കൂറിനകം അവര്‍ പ്രതികാരം ചെയ്തിരിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ റോഡ് ഷോയ്ക്കിടെ ബംഗാളില്‍ അക്രമിക്കപ്പെട്ടു. എല്ലാ സര്‍വേകളും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. പക്ഷെ ദീദി നിങ്ങളുടെ നിരാശയും ബംഗാളില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയും നോക്കുമ്പോള്‍ കേന്ദ്രത്തില്‍ 300 സീറ്റുകള്‍ നേടാന്‍ ബിജെപിയെ ബംഗാള്‍ സഹായിക്കുമെന്ന് പറയാന്‍ താൻ ആഗ്രഹിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വികസന വിരുദ്ധരും ജനാധിപത്യ വിരുദ്ധരുമാണെന്നും മോദി ആരോപിച്ചു.
ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസുകാരാല്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്കും മോദി ആദരമര്‍പ്പിച്ചു. മരിച്ചവര്‍ ജനാധിപത്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചവരാണെന്നും അവരുടെ ജീവ ത്യാഗം വെറുതെയാകില്ലെന്നും മോദി വ്യക്തമാക്കി. ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ രാജ്യം മുഴുവന്‍ ആദരവോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വിരട്ടലും ഭീഷണിയും കണ്ട് മോദി ഭയപ്പെടില്ല. ബംഗാളില്‍ ബിജെപി നേതാക്കള്‍ക്ക് റാലി നടത്താന്‍ അനുമതി ഇല്ല. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയില്ല. സ്ഥാനാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചു മകന്റെ മകനെപ്പോലും നിങ്ങളുടെ ഗുണ്ടകള്‍ വെറുതെ വിട്ടില്ല. ഇത് 21ാം നൂറ്റാണ്ടിലെ ഇന്ത്യയാണെന്ന് മറക്കരുത്. നിങ്ങളോടൊപ്പമെന്ന് കരുതുന്ന ബംഗാളിലെ ജനങ്ങള്‍ തന്നെ നിങ്ങളെ താഴെയിറക്കുമെന്നും മോദി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ