ലഖ്നൗ; കൊളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന ബിഎസ്പി സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഖോഷി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അതുല്‍ റായിക്ക് വേണ്ടിയാണ് എസ്പി, ബിഎസ്പി നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചത്. അതുലിന് എതിരെ ഉയരുന്നത് കള്ളക്കേസാണെന്നും അതിനാൽ അദ്ദേഹത്തിന് വോട്ടു ചെയ്യണം എന്നുമാണ് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.
വാരണാസിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് അതുൽ റോയിക്കെതിരേ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തുന്നത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലാണ്. ഒളിവില്‍ പോയ റായിയ്ക്ക് വേണ്ടി അനുയായികളാണ് പ്രചാരണം നടത്തുന്നത്. ഇതിനെ തുടർന്നാണ് അതുലിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വോട്ടുതേടി മായാവതിയും അഖിലേഷ് യാദവും എത്തിയത്.
മെയ് ഒന്നിനാണ് അതുല്‍ റായിയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേടുത്തത്. എന്നാല്‍ അതുല്‍ റായിയെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. റായിയുടെ ജനസമ്മതി ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഫലമാണ് കള്ളക്കേസ് എന്ന് അഖിലേഷ് യാദവും മായാവതിയും ആരോപിച്ചു. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതുല്‍ റായി മലേഷ്യയിലേക്ക് കടന്നെന്നാണ് സൂചന.
മെയ് 23 വരെ റായിയുടെ അറസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെയ് 17-നാണ് കേസിന്‍റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ