മറ്റൊരാളുടെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടി, തന്ത്രപൂർവ്വം വിളിച്ചുവരുത്തി യുവാവിനെയും സഹോദരിമാരെയും കെട്ടിയിട്ട് മർദിച്ചു, ലൈംഗികാതിക്രമം ( വീഡിയോ)
ഭോപ്പാൽ: മധ്യപ്രദേശിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടു സഹോദരിമാരെയും മരത്തിൽ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മർദിച്ചു. മറ്റൊരാളുടെ ഭാര്യക്കൊപ്പം യുവാവ് ഒളിച്ചോടിയെന്നാരോപിച്ചായിരുന്നു മർദനം. ഒളിച്ചോടി പോയ ഭാര്യയുടെ ഭർത്താവ് ഉൾപ്പെടെയുളളവർ ചേർന്ന് സഹോദരിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് പറയുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
മധ്യപ്രദേശിലെ ദാർ ജില്ലയിലാണ് സംഭവം. മുകേഷ് എന്നയാളുടെ ഭാര്യയെയാണ് കാണാതായിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം അവർ ഒളിച്ചോടിയതായി കണ്ടെത്തി. തുടർന്ന് പ്രശ്നങ്ങൾ തീർക്കാൻ എന്ന പേരിൽ യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് മർദിച്ചത്. ഒളിച്ചോടാൻ സഹായിച്ചതിനാണ് യുവാവിന്റെ സഹോദരിമാരെയും ഉൾപ്പെടെ കെട്ടിയിട്ട് മർദനം അഴിച്ചുവിട്ടത്.സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ മര്‍ദിക്കുന്നതും മര്‍ദനത്തില്‍ ഇവര്‍ വാവിട്ടു കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് മുകേഷ് ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദിച്ചതിന് പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കടപ്പാട്: Dainik Jagran
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ