പ്രതിഷേധം കനക്കുന്നു; പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി, പിന്തുണ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്ത് ബിജെപി നേതാക്കള്‍

ഗാന്ധി ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി
പ്രതിഷേധം കനക്കുന്നു; പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി, പിന്തുണ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്ത് ബിജെപി നേതാക്കള്‍

ഭോപ്പാല്‍: ഗാന്ധി ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. പ്രജ്ഞയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് റാലി റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ അവര്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് റാലി റദ്ദാക്കിയത് എന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. 

പ്രജ്ഞയെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അനന്ദ് ഹെഗ്‌ഡെയും കര്‍ണാടകയിലെ ബിജെപി നളിന്‍ കുമാര്‍ കട്ടീലും ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കേന്ദ്രമന്ത്രി നല്‍കിയിരിക്കുന്ന വിശദീകരണം. 

'ഏഴു പതിറ്റാണ്ടിന് ശേഷം ഇപ്പോഴത്തെ തലമുറ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷം.കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടയാളുടെ പക്ഷം പറയാനും ആളുണ്ടായതില്‍ ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും' എന്നായിരുന്നു ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചത്. 

' ഗോഡ്‌സെ ഒരാളെ കൊന്നു, കസബ് 72 പേരെ കൊന്നു, രാജീവ് ഗാന്ധി കൊന്നത് 17,000 പേരെയാണ്. നിങ്ങള്‍ തീരുമാനിക്കു, ഇതില്‍ ഏറ്റവും ക്രൂരന്‍ ആരാണെന്ന്' നളിന്‍ കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. 

രാജ്യസ്‌നേഹി പരാമര്‍ശം വിവാദമായതോടെ മാപ്പു പറഞ്ഞ് പ്രജ്ഞ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു. ബിജെപി നേതൃത്വം കൈവിട്ട സാഹചര്യത്തിലാണ് പ്രജ്ഞയുടെ മാപ്പപേക്ഷ.

ഗോഡ്‌സേ തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാന്ധി ഘാതകനെ പിന്തുണച്ചുകൊണ്ട് പ്രജ്ഞ രംഗത്തെത്തിയത്. ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നും ഭീകരന്‍ എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്‌സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com