ചണ്ഡീഗഡ്: തന്നെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. നേരത്തെ സിദ്ദു തനിക്കെതിരെ ഉന്നയിച്ച പരോക്ഷ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്.
സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തെരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ഥികളെയുമാണെന്നും അമരീന്ദര്‍ സിങ് പ്രതികരിച്ചു.
കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരായി നടപടി സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കരാഹിത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. അല്ലാത്ത പക്ഷം ആര്‍ക്കും പാര്‍ട്ടിക്കെതിരെ എന്തും പറയാം എന്ന അവസ്ഥയുണ്ടാകുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃതസറില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുളള പടലപ്പിണക്കം പരസ്യമാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ