ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് യോഗേന്ദ്ര യാദവിന്റെ പ്രവചനം. ഏറെ അനുഭവസമ്പത്തുള്ള തിരഞ്ഞെടുപ്പ് വിദഗ്ധനായി അറിയപ്പെടുന്ന യോഗേന്ദ്ര യാദവ് അവസാനഘട്ട വോട്ടെടുപ്പിനും എക്സിറ്റ് പോളിനും മുൻപെയാണ് യോഗേന്ദ്ര യാദവിന്റെ പ്രവചനം. ‘ദി പ്രിന്റി’ലൂടെയാണ് അദ്ദേഹം പ്രവചനം നടത്തിയിരിക്കുന്നത്.
ബിജെപിയ്ക്ക് 146 സീറ്റും കോണ്‍ഗ്രസിന് 137 സീറ്റും ലഭിക്കുമെന്നുള്ള തരത്തിൽ താൻ നടത്തി എന്ന വ്യാജേന തെറ്റായ കണക്കുകൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ കണക്കുകൾ അദ്ദേഹം നിഷേധിച്ചു. അതേസമയം ആറ് മാസം മുന്‍പ് ബിജെപിക്ക് നൂറ് സീറ്റുവരെ നഷ്ടമാകുമെന്ന് താന്‍ എഴുതിയിരുന്നു. എന്നാല്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായി. ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം പാടേ മാറി ബിജെപി സഖ്യം ഭൂരിപക്ഷം നേടുന്ന അവസ്ഥയിലെത്തിയതായും അദ്ദേഹം പറയുന്നു.
എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു.
പല സാധ്യതകളാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. എല്ലാത്തിലും പക്ഷേ മോദിയുടെ രണ്ടാം വരവ് തന്നെ. ബിജെപിക്കും എന്‍ഡിഎയ്ക്കും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും മറ്റ് കക്ഷികളുടെ സഹായത്തോടെ മോദിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന അവസ്ഥയും ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.
ബംഗാളിലും ഒഡിഷയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കും. എന്നാൽ ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളും ബിജെപിക്ക് അടി പതറിയേക്കുമെന്നും യാദവിന്റെ പ്രവചനം പറയുന്നു. ഇതെല്ലാം തന്റെ നിരീക്ഷണങ്ങൾ മാത്രമാണെന്നും എക്സിറ്റ് പോളിന്റെ അടിസ്ഥാനത്തിലുള്ള കൃത്യമായ വിശകലനമല്ലെന്നും യാദവ് കൂട്ടിച്ചേർക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ