ബം​ഗാളിൽ ബിജെപിയും തൃണമൂലും തമ്മില്‍ ശക്തമായ മത്സരമെന്ന് എക്സിറ്റ്പോൾ; ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായി നിന്ന പശ്ചിമ ബം​ഗാളിൽ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന് എക്സിറ്റ് പോള്‍
ബം​ഗാളിൽ ബിജെപിയും തൃണമൂലും തമ്മില്‍ ശക്തമായ മത്സരമെന്ന് എക്സിറ്റ്പോൾ; ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായി നിന്ന പശ്ചിമ ബം​ഗാളിൽ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014ലെ രണ്ട് സീറ്റുകളില്‍ നിന്ന് ബിജെപി കാര്യമായ മുന്നേറ്റം ഇക്കുറി നടത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 

എന്നാൽ ആകെയുള്ള 42 സീറ്റില്‍ എത്രയെണ്ണം വരെ ബിജെപിക്ക് നേടാനാവും എന്ന കാര്യത്തില്‍ പല സര്‍വേകളും പലതരം പ്രവചനങ്ങളാണ് നടത്തുന്നത്. അതേസമയം ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 

2014ല്‍ വെറും രണ്ട് സീറ്റ് നേടി ബിജെപി ഇക്കുറി 11 സീറ്റുകള്‍ വരെ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. 2014-ല്‍ രണ്ട് സീറ്റുകള്‍ നേടിയ ഇടതുപക്ഷം ഇക്കുറി ബംഗാളില്‍ ഒരു സീറ്റില്‍ ഒതുങ്ങും. നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും ടൈസ് നൗ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 

സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്  ബിജെപി ഇവിടെ 11 സീറ്റുകള്‍ നേടുമെന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ ജയിക്കുമെന്നും ഇടതുപക്ഷം അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

18 മുതല്‍ 26 വരെ സീറ്റുകള്‍ ജന്‍കീ ബാത്ത് സര്‍വേ ബിജെപിക്ക് പ്രവചിക്കുന്നു. യുപിഎ മൂന്ന് സീറ്റുകള്‍ നേടും. തൃണമൂല്‍ കോണ്‍ഗ്രസ് 13 മുതല്‍ 21 വരെ സീറ്റുകള്‍ നേടിയേക്കും. സിപിഎം അക്കൗണ്ട് തുറക്കില്ലെന്ന് ഈ സർവേയും വ്യക്തമാക്കുന്നു. 

ഇന്ത്യാടുഡേ 19 മുതല്‍ 22 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 19 മുതല്‍ 23 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസ് ഒരു സീറ്റ് വരെ നേടാമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും എക്സിറ്റ് പോൾ പറയുന്നു. 

അതേസമയം സിഎന്‍എന്‍- ന്യൂസ് 18 സര്‍വേ തൃണമൂല്‍ തരംഗമാണ് പശ്ചിമ ബംഗാളില്‍ പ്രവചിക്കുന്നത്. 36 മുതല്‍ 38 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ജയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ബിജെപി മൂന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിച്ചേക്കാം. ഇടതുപക്ഷം ഇക്കുറി അക്കൗണ്ട് തുറന്നേക്കില്ലെന്ന് ഈ സർവേയും വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com