ന്യൂഡൽഹി: ബിഹാറിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ (ഇ.വി.എം) സൂക്ഷിച്ച സ്ട്രോങ്റൂമിനടുത്തുനിന്ന് ഒരു ലോഡ് വോട്ടുയന്ത്രങ്ങൾ പിടികൂടി. സ്ട്രോങ്റൂമുള്ള കോമ്പൗണ്ടിലേക്ക് കയറ്റാൻശ്രമിച്ച വാഹനം ആർജെഡി -കോൺഗ്രസ് പ്രവർത്തകർ ചേർന്നാണ് പിടികൂടിയത്.
ഹരിയാനയിലെ ഫത്തേഹ്ബാദിൽ സ്ട്രോങ് റൂമിനടുത്തുനിന്ന് ഒരു ലോറി വോട്ടുയന്ത്രങ്ങൾ പിടികൂടിയതിനു പിന്നാലെയാണ് ബിഹാറിൽനിന്ന് സമാനമായ രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബിഹാറിലെ സാരൺ, മഹാരാജ് ഗഞ്ച് ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ വാഹനത്തിൽ കൊണ്ടുവന്നതെന്ന് ആർജെഡി, കോൺഗ്രസ് പ്രവർത്തകർ പറയുന്നു. പിടികൂടിയ വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാനും ബിഡിഒയ്ക്ക് കഴിഞ്ഞില്ല.
സമാനമായ രീതിയിൽ ഈമാസം 15ന് ഹരിയാനയിലെ ഫത്തേഹ്ബാദ് കോളജിനടുത്തുനിന്ന് സംശയാസ്പദമായ രീതിയിൽ ഒരു ലോറി നിറയെ വോട്ടുയന്ത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ പിടികൂടിയിരുന്നു. തുടർന്ന് സിർസയിലെ കോൺഗ്രസ് സ്ഥാനാർഥി അശോക് തൻവർ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി സ്ട്രോങ് റൂമുള്ള കോളജിലേക്ക് കയറ്റാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ വാഹനം പരിശോധിക്കാനോ കസ്റ്റഡിയിലെടുക്കാനോ ജില്ല പൊലീസ് കമീഷണർ തയാറായില്ല. കമീഷന്റെ കണക്കിൽപെട്ട 20 ലക്ഷം വോട്ടുയന്ത്രങ്ങൾ കാണാനില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ