ന്യൂഡൽഹി: ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരില്‍ നിന്ന് അഭിനന്ദന പ്രവാഹം. ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവരും മോദിയെ അഭിനന്ദിച്ചു.
അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചത് ശ്രദ്ധേയമായി. ഫോണിലൂടെ അഭിനന്ദനം അറിയിക്കുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററിലൂടെ പങ്കിട്ടിട്ടുണ്ട്.
"നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്തൊരു മഹത്തായ വിജയമാണിത് ! നമ്മള്‍ അടുത്ത് തന്നെ കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങള്‍ ഒരു സര്‍ക്കാരുണ്ടാക്കൂ. എത്രയും പെട്ടെന്ന് ഞങ്ങളുമൊരു സര്‍ക്കാറുണ്ടാക്കാം. എന്‍റെ വിജയത്തിന് നിങ്ങള്‍ നല്‍കിയ ആശംസകള്‍ക്ക് നന്ദി. പക്ഷേ അതിലൊരു വ്യത്യാസമുണ്ട്. നിങ്ങള്‍ക്കൊരു മുന്നണിയുണ്ടാക്കേണ്ട. എനിക്കത് വേണം. ഇത് വലിയൊരു വ്യത്യാസം തന്നെ. "
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിങ്ങളുടെ നേതൃപാടവം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദം ഇനിയും തുടരുമെന്നും നെതന്യാഹു ട്വിറ്ററിലൂടെ നേരത്തെ ആശംസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫോണിലൂടെയുള്ള അഭിനന്ദനം.
വലിയ വിജയത്തിൽ മോദിയെയും ബിജെപിയേയും അഭിനന്ദിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇന്ത്യ- യുഎസ് ബന്ധം നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അയല്‍ രാജ്യമായ ശ്രീലങ്ക അറിയിച്ചു. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും വികസനത്തിനുമായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ