നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു;മെയ് 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും സമയവും നിര്‍ദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു;മെയ് 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും


ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും സമയവും നിര്‍ദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.

 ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദല്‍, നിതീഷ് കുമാര്‍, റാം വിലാസ് പാസ്വാന്‍, ഉദ്ധവ് താക്കറെ, കെ. പളനിസാമി, കോണ്‍റാഡ് സാങ്മ, നെഫ്യു റിയോ എന്നിവരടങ്ങുന്ന സംഘമാണു രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് നേതാക്കള്‍ രാഷ്ട്രപതിക്കു കൈമാറി. എംപിമാരുടെ പിന്തുണക്കത്തും രാഷ്ട്രപതിക്കു കൈമാറി. മെയ് 30ന് മോദി സത്യപ്രതിജ്ഞ ചെയ്‌തേക്കും. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് മോദിയുടെ പേരു പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയും പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മോദിയെ പബിന്താങ്ങി. 

 പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിച്ചതായി മോദി  ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തു പറഞ്ഞു. ദരിദ്രജനവിഭാഗങ്ങളെ കബളിപ്പിച്ചതിന് സമാനമായാണ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചത്. ആ വഞ്ചന തുറന്നുക്കാട്ടാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു തയാറാകേണ്ടതെന്നും മോദി പറഞ്ഞു.

നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാന്‍. നിങ്ങള്‍ക്കു തുല്യനാണെന്നും മോദി പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കരുത്. വിഐപി സംസ്‌കാരം പിന്തുടരാന്‍ പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുതെന്നും എംപിമാരോട് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com