ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്ന വാദം ഈ തെരഞ്ഞെടുപ്പോടെ തെറ്റെന്ന് തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും വിവി പാറ്റ് രസീതുകളും ഒത്ത് നോക്കിയപ്പോള്‍ രാജ്യത്തെ ഒരു ബൂത്തിലും പൊരുത്തക്കേടുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വാദം. വോട്ടര്‍മാര്‍ക്കും പാര്‍ട്ടികള്‍ക്കും നന്ദി അറിയിച്ച് കമ്മീഷൻ മാധ്യമങ്ങളിൽ പരസ്യം നല്‍കി.
വിവിപാറ്റ് രസീതുകൾ എണ്ണിയപ്പോൾ പൊരുത്തക്കേടുണ്ടായില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്ലാ ബൂത്തിലെയും വിവി പാറ്റു രസീതുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും ഒത്തു നോക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
എന്നാൽ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് രസീതുകള്‍ എണ്ണിയാൽ മതിയെന്ന് സുപ്രീം കോടതി നിര്‍ദേശമാണ് ഇത്തവണത്തെ വോട്ടെണ്ണലിൽ കമ്മീഷൻ നടപ്പാക്കിയത്. ഇത് അനുസരിച്ച് രാജ്യത്താകമാനം 20625 വിവിപാറ്റുകളിലെ രസീതുകള്‍ എണ്ണി.
ഒരിടത്തും ഇവിഎമ്മിലെ വോട്ടുകളും വിവി പാറ്റ് രസീതുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്താനായില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് ആരോപണത്തെ നേരിടാൻ ഭാവിയിൽ ഈ കണ്ടെത്തൽ കമ്മീഷൻ ഉപയോഗിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ