ബംഗളൂരു: കർണാടകത്തിൽ സർക്കാരുണ്ടാക്കുന്നതിനായി കാത്തിരിക്കാനും ഒരുക്കമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ. ജെഡിഎസും കോൺഗ്രസും തമ്മിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. അവർ വേഗത്തിൽ അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ 20 കോൺഗ്രസ് എംഎൽഎമാർ അസംതൃപ്തരാണെന്നും, സംസ്ഥാനത്ത് ഭരണത്തിലെത്തുന്നത് സംബന്ധിച്ച് തങ്ങളുടെ തീരുമാനം വേഗത്തിലുണ്ടാകുമെന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അവർ തമ്മിൽ തല്ലി വീട്ടിൽ പോകുമെന്ന് തങ്ങൾക്കുറപ്പാണ്. അതുകൊണ്ട് തന്നെ 105 എംഎൽഎമാരുള്ള തങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്ന് യെദിയൂരപ്പ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 ൽ 25 സീറ്റിലും ബിജെപി സ്ഥാനാർഥികളാണ് വിജയിച്ചത്. സംസ്ഥാന ഭരണം കൈയിലുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്- ജെഡിഎസ് സർക്കാരിന് സാധിച്ചില്ല. സംസ്ഥാനത്ത് ഓപറേഷൻ താമരയിലൂടെ ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് യെദിയൂരപ്പ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ