58അം​ഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർ 

നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു
 58അം​ഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർ 

ന്യൂഡൽഹി: മോദി സർക്കാരിന്റെ രണ്ടാമൂഴത്തിൽ പാർലമെന്റിലെ വനിതാ എംപിമാർ ആറുപേർ മാത്രം. ഇന്ന് രാഷ്ട്രപതി ഭവനിൽ 58 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിൽ ആറ് വനിതാപ്രതിനിധികൾ മാത്രമാണുള്ളത്. നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു. സഹമന്ത്രിമാരായി സാധ്വി നിരഞ്ജൻ ജ്യോതി, രേണുക സിങ്, ദേബോശ്രീ ചൗധരി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 

സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമ ഭാരതി, അനുപ്രിയ പട്ടേൽ തുടങ്ങിയവർക്കാണ് രണ്ടാമൂഴത്തിൽ സ്ഥാനം നഷ്ടപ്പെട്ടത്. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് പരി​ഗണിക്കാതിരുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. 

‌അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നേടിയ മിന്നുന്ന ജയം ലോക്സഭയിൽ സ്മൃതി ഇറാനിയെ താരമാക്കികഴിഞ്ഞു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായി മന്ത്രിസഭയിലെത്തിയ സ്മൃതി മാനവവിഭവശേഷി വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ടെക്സറ്റൈൽസ് മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ  പ്രതിരോധ മന്ത്രി, ധനവകുപ്പ് സഹമന്ത്രി എന്നീ ചുമതല വഹിച്ച നിർമല സീതാരാമൻ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിത എന്ന നേട്ടവും നിർമല സീതാരാമന് സ്വന്തം. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള ലോക്സഭാംഗമാണ് ഹസിമ്രത് കൗർ ബാദൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഹസിമ്രത്. 

കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായിരുന്ന സാധ്വി നിരഞ്ജൻ ജ്യോതി ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. ഛത്തീസ്ഡിൽ നിന്നുള്ള നേതാവാണ് രേണുക സിങ്. ബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി അട്ടിമറി വിജയം  സ്വന്തമാക്കിയാണ് ലോക്സഭയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com