ന്യൂഡല്‍ഹി: കളിപ്പാട്ടം മാറ്റി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കച്ചവടക്കാരായ സഹോദരങ്ങള്‍ക്കു നേരെ 30കാരന്‍ വെടിവെച്ചു. ഡല്‍ഹിയിലെ സീലാംപൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആസിഫ് ചൗധരി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ നാദിം, ഷമീം എന്നിവർക്കാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് ആസിഫിന്റെ തോക്കും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ആസിഫ് കടയില്‍ നിന്ന് കളിപ്പാട്ടം വാങ്ങിയിരുന്നു. പിന്നീട് അന്ന് രാത്രി ഏഴ് മണിയോടെ ആസിഫ് കടയിലെത്തി കളിപ്പാട്ടം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കച്ചവടക്കാരായ സഹോദരങ്ങൾ അതിന് വിസമ്മതിച്ചു. ഇതോടെ കച്ചവടക്കാരും ആസിഫും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ആസിഫ് കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
പരുക്കേറ്റ സഹോദരങ്ങളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ