കാമുകനൊപ്പം ജീവിക്കണം, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലെ ആ കാര്‍, അന്വേഷണ കഥ

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു
കാമുകനൊപ്പം ജീവിക്കണം, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലെ ആ കാര്‍, അന്വേഷണ കഥ

അഹമ്മദാബാദ്: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. റോഡരികില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ ഭര്‍ത്താവായ ഹാരൂണിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. പരിക്കുകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ യുവാവ് ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശബന പിടിയിലായത്.

ഹാരൂണിന്റെ മരണത്തില്‍ ശബനയും കാമുകനുമാണ് ഉത്തരവാദികള്‍ എന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ കാമുകന്റെ സുഹൃത്തുക്കളുടെ സഹായം തേടി. 1.6ലക്ഷം രൂപ നല്‍കിയാണ് കാമുകന്റെ സുഹൃത്തുക്കളെ കൊലപാതകത്തില്‍ പങ്കാളികളാക്കിയതെന്നും പൊലീസ് പറയുന്നു.

ഭര്‍ത്താവിന്റെ മരണസമയത്ത് നടത്തിയ പ്രാഥമികഘട്ടം ചോദ്യം ചെയ്യലില്‍ ശബനയുടെ മൊഴിയില്‍ പൊലീസിന് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. തുടര്‍ന്ന്് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം അപകടമല്ലെന്നും കൊലപാതകമാണെന്നുമുളള നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. അപകട സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ സാന്നിധ്യമാണ് മരണകാരണം കൊലപാതകമാണ് എന്ന പൊലീസിന്റെ സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ശബനയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകദിവസം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ഭര്‍ത്താവിനെ അബോധാവസ്ഥയിലാക്കിയതായി ഭാര്യ മൊഴി നല്‍കി. 

തുടര്‍ന്ന് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ വായ്മൂടിക്കെട്ടി വാഹനത്തില്‍ കയറ്റി. വിജനമായ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഹാരൂണിനെ ക്രൂരമായി സംഘം മര്‍ദിച്ചു. തുടര്‍ന്ന് സംഘം ഭര്‍ത്താവിനെ സ്ഥലത്ത് ഉപേക്ഷിച്ചുപോയതായി ഭാര്യ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

ഹാരുണുമായി വിവാഹം ചെയ്യുന്ന സമയത്ത് തന്നെ കാമുകനായ ശഹീദുമായി ശബനയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ഹാരൂണ്‍ ഇതിന്റെ പേരില്‍ ശബനയുമായി വഴക്കു കൂടിയിരുന്നു. ഇതാണ് കൊലപാതകം നടത്താന്‍ പ്രേരണയായതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com